മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ 'ഫ്ലക്സ് യുദ്ധം' തുടരുന്നു
സഞ്ജു 52 പന്തില്‍ ഏഴ് ഫോറും ആറ് സിക്സും ഉള്‍പ്പെടെയാണ് മിന്നിച്ചത്. 167.31 സ്ട്രെെക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ പ്രകടനം. ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് ഈ സീസണിലെ മൂന്നാം സെഞ്ചുറി നേടാനുള്ള അവസരം മുന്നിലുണ്ടായിരുന്നു. എന്നാല്‍ സഞ്ജു അതിന് ശ്രമിക്കാതെ ടീമിന്റെ വിജയം ലക്ഷ്യമാക്കിയാണ് മുന്നോട്ട് പോയത്. ഇപ്പോഴിതാ സെഞ്ചുറിക്ക് ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സഞ്ജു തുറന്ന് പറഞ്ഞിരിക്കുകയാണ്.
'സെഞ്ചുറി നേട്ടങ്ങള്‍ എപ്പോഴും സവിശേഷമായതാണ്. ഞാൻ അങ്ങനെയാണ് കരുതുന്നത്. എന്നാല്‍ ഇന്ന് സെഞ്ചുറി നേടാൻ ഞാൻ അല്‍പ്പം സ്വാർത്ഥനായി ചിന്തിക്കേണ്ടി വരുമായിരുന്നു. അതുകൊണ്ടുതന്നെ മത്സരം ജയിക്കട്ടേയെന്നാണ് ചിന്തിച്ചത്. എന്റെ പങ്കാളിയായി ക്രീസിലുണ്ടായിരുന്ന താരം മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്.
അവനോട് നീ സിംഗിളെടുക്ക് ഞാൻ സെഞ്ചുറി അടിക്കട്ടേയെന്ന് പറയാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ ഞാനത് പറഞ്ഞില്ല. മത്സരം വളരെയധികം ആസ്വദിച്ചാണ് കളിച്ചത്. നോട്ടൗട്ടാവുകയും മത്സരം പൂർത്തിയാക്കുകയും ചെയ്തത് കൂടുതല്‍ സംതൃപ്തി നല്‍കുമെന്നാണ് ഞാൻ കരുതുന്നത്. ഇനിയും കുറച്ച് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ മൂന്നക്കം നേടാൻ വീണ്ടും സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം' എന്നാണ് സഞ്ജു പറഞ്ഞത്.
നാലാം നമ്പറിലെത്തിയ കാർത്തിക് ശർമ സഞ്ജുവിനെ മികച്ച പിന്തുണയാണ് നല്‍കിയത്. കൃത്യമായി സ്ട്രെെക്ക് കെെമാറി റണ്‍സുയർത്താൻ സഞ്ജുവിനെ താരം സഹായിച്ചു. 31 പന്തില്‍ 41 റണ്‍സാണ് കാർത്തിക് ശർമക്ക് നേടാനായത്. നാല് ഫോറും രണ്ട് സിക്സുമാണ് കാർത്തിക് നേടിയത്. 132.26 സ്ട്രെെക്ക് റേറ്റില്‍ കളിച്ച താരവും വലിയ പ്രതീക്ഷയോടെയാണ് ബാറ്റ് ചെയ്തത്. തുടർച്ചയായ രണ്ടാം അർധ സെഞ്ചുറി കാർത്തിക് സ്വപ്നം കണ്ടിരുന്നു. എന്നാല്‍ ഇത് സാധിച്ചില്ലെങ്കിലും സിഎസ്കെയുടെ ജയത്തില്‍ കാർത്തിക് നിർണ്ണായക പങ്ക് വഹിച്ചു.
സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നിറഞ്ഞത് ചേട്ടാ വിളിയായിരുന്നു. എന്നാല്‍ തന്നെ ചേട്ടാ എന്ന് വിളിക്കുന്നതിലും ഇഷ്ടം സഞ്ജു എന്ന് വിളിക്കുന്നതാണെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. 'അവർ എന്നെ ചേട്ടാ എന്നാണ് വിളിക്കുന്നത്. എന്നാല്‍ എനിക്ക് സഞ്ജുവെന്ന് വിളിക്കുന്നതാണ് ഇഷ്ടം. ക്രീസില്‍ പിടിച്ചുനിന്ന് മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് കളിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നാണ് സഞ്ജു പറഞ്ഞത്.
ഞാൻ ഇപ്പോള്‍ കൂടുതല്‍ ശാന്തനായെന്ന് ഞാൻ പറയില്ല. കാരണം ഞാൻ നേരത്തെ മുതല്‍ ഇങ്ങനെയാണ്. ഇപ്പോള്‍ കൂടുതല്‍ സമയം എന്നെ അവർക്ക് ക്രീസില്‍ കാണാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ കൂടുതല്‍ ശാന്തനാണെന്ന് അവർ പറയുന്നത്. മത്സരത്തിന്റെ സാഹചര്യത്തില്‍ 30-35 റണ്‍സ് ഒന്നാം വിക്കറ്റില്‍ സൃഷ്ടിക്കാനായാല്‍ വലിയ പ്രയാസമില്ലാതെ ജയിക്കാമെന്നാണ് കരുതിയിരുന്നത്. എന്റെ ഗെയിം പ്ലാൻ കൃത്യമായിരുന്നു. അത് ഇത്തവണ ശരിയായി നടപ്പിലായതില്‍ കൂടുതല്‍ സന്തോഷം' സഞ്ജു പറഞ്ഞു.
ഈ സീസണില്‍ മികച്ച ഫോമിലുള്ള സഞ്ജു 10 ഇന്നിങ്സില്‍ നിന്ന് 402 റണ്‍സ് നേടിക്കഴിഞ്ഞു. 57.43 ശരാശരിയിലും 167.50 സ്ട്രെെക്ക് റേറ്റിലുമാണ് സഞ്ജു മുന്നോട്ട് പോകുന്നത്. രണ്ട് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും സഞ്ജു നേടിക്കഴിഞ്ഞു. മൂന്ന് കളിയിലെ താരമാവുകയും ചെയ്ത സഞ്ജു സിഎസ്കെയിലേക്ക് താൻ വന്നത് വെറുതെയല്ലെന്ന് വീണ്ടും തെളിയിക്കുകയാണ്.
Comments
Post a Comment