ചുട്ടുപൊള്ളുന്ന വേനലിന് ആശ്വാസം; കനത്ത ഇടിമിന്നലോടു കൂടിയ വേനൽമഴ എത്തി

Image
  കൊണ്ടോട്ടി :  കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന മലപ്പുറം ജില്ലയ്ക്ക് കുളിർമയേകി വീണ്ടും വേനൽമഴയെത്തി. കൊണ്ടോട്ടി നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന പൊള്ളുന്ന ചൂടിന് മഴ നേരിയ ആശ്വാസം പകർന്നുവെങ്കിലും നഗരത്തിലെ ജനജീവിതത്തെയും പൊതുപരിപാടികളെയും മഴ സാരമായി ബാധിച്ചു. പ്രധാനമായും കൊണ്ടോട്ടി നഗരത്തിൽ നടന്നുവരുന്ന 'കൊണ്ടോട്ടി ഫെസ്റ്റ്' പരിപാടികളെ മഴ പ്രതികൂലമായി ബാധിച്ചു. ഫെസ്റ്റ് നഗരിയിലെ സ്റ്റാളുകളിലും പ്രദർശന മേഖലകളിലും മഴവെള്ളം കാരണം സംഘാടകർക്കും വ്യാപാരികൾക്കും തിരിച്ചടിയായി. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 5 മുതൽ 15 മില്ലിമീറ്റർ വരെ മഴയ്ക്കും ഏകദേശം 50 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മേശവലിപ്പിലൊളിച്ച ചേര സ്വർണ മോതിരമണിഞ്ഞു കുടുങ്ങി


 അഡൂർ : മോതിരം പോലെയുള്ള വളയങ്ങളാണ് മോതിരവളയൻ പാമ്പിന് ആ പേര് വീഴാൻ കാരണം. എന്നാൽ ദേഹത്ത് സ്വർണമോതിരമണിഞ്ഞ ഈ ചേരയെ എന്തു പേരിട്ടു വിളിക്കും?. അഡൂർ കൊപ്പളത്തെ സി.എച്ച്.രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് സ്വർണമോതിരത്തിൽ കുടുങ്ങിയ ചേരയെ കണ്ടത്. മേശവലിപ്പിൽ പാമ്പിനെ കണ്ടത്, പാമ്പുപേടി വർധിച്ച ഈ സമയത്ത് പരിഭ്രാന്തിക്കിടയാക്കിയെങ്കിലും ഒടുവിൽ കൗതുകത്തിനു വഴിമാറി.

‌ഇന്നലെ രാവിലെ 9ന് ആണ് സംഭവം. പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ അതിനടുത്ത് നിർമിച്ച ഷെഡിലാണ് വീട്ടുസാധനങ്ങൾ സൂക്ഷിച്ചിരുന്നത്. രവി സ്ഥലത്തുണ്ടായിരുന്നില്ല. രാവിലെ ബാങ്കിലേക്ക് പോകുന്നതിനായി രേഖകൾ എടുക്കാൻ രവിയുടെ ഭാര്യ ശൈലജ മേശ വലിപ്പ് തുറന്നപ്പോഴാണ് പാമ്പിന്റെ വാൽ കണ്ടത്. ഉടനെ അത് അടച്ച് വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു

. വീട്ടിൽ കുട്ടികളുള്ളതിനാൽ എല്ലാവരും പരിഭ്രാന്തിയിലായി. ഉടനെ വനംവകുപ്പിന്റെ സർപ്പ വൊളന്റിയർമാരായ കെ.മഹേഷും അനിലും വീട്ടിലെത്തി.

മേശ തുറന്ന് നോക്കിയപ്പോൾ കടലാസുകൾക്കിടയിൽ പാമ്പിനെ കണ്ടു. അതിനെ പുറത്തെടുത്തപ്പോഴാണ് മധ്യഭാഗത്തായി സ്വർണമോതിരം ചുറ്റിയ നിലയിൽ കണ്ടത്. നാലടിയോളം നീളമുള്ള ചേര മോതിരം കുടുങ്ങിയതിനാൽ അവശനിലയിലായിരുന്നു. ഇവർ പതിയെ മോതിരം മുറിച്ചെടുത്ത് ചേരയെ മോചിപ്പിച്ചു. രവിയുടെ അച്ഛൻ ഉപയോഗിച്ചിരുന്ന മോതിരം അദ്ദേഹത്തിന്റെ മരണശേഷം മേശയുടെ വലിപ്പിൽ സൂക്ഷിച്ചിരുന്നു.

അതിൽ ചേര കുടുങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. പക്ഷേ പാമ്പ് എങ്ങനെ മേശയിലെത്തി എന്നത് വീട്ടുകാർക്ക് ഇപ്പോഴും സംശയമാണ്. രണ്ടാഴ്ച മുൻപാണ് ഇതിനു മുൻപ് മേശ തുറന്നതെന്നാണ് അവർ പറയുന്നത്.


Comments

Popular posts from this blog

വേനല്‍ച്ചൂടില്‍ തണ്ണിമത്തന്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; കുത്തിവയ്ക്കുന്നത് മാരക വിഷം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പാമ്പ് കടിച്ചു; എട്ടു വയസുകാരന് ദാരുണാന്ത്യം

കുട്ടികളുടെ തലയിണയ്ക്ക് അടിയിൽ വെള്ളിക്കെട്ടൻ പാമ്പ്; പരിശോധിച്ചപ്പോൾ വീട്ടിനുള്ളിൽ അഞ്ചെണ്ണം