മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ 'ഫ്ലക്സ് യുദ്ധം' തുടരുന്നു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വൻ വിജയം നേടിയതിന് പിന്നാലെ കേരളത്തില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പോര് തെരുവുകളിലേക്ക്.
കൊല്ലത്തും കോതമംഗലത്തും പ്രമുഖ നേതാക്കള്‍ക്കായി അണികള്‍ ഫ്ലെക്സ് ബോർഡുകള്‍ സ്ഥാപിച്ചതോടെ പാർട്ടിയിലെ വിഭാഗീയത പരസ്യമായിരിക്കുകയാണ്. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ എന്നിവരെ പിന്തുണച്ചാണ് വിവിധയിടങ്ങളില്‍ ബോർഡുകള്‍ ഉയർന്നിട്ടുള്ളത്.
കൊല്ലം മണ്‍റോതുരുത്തില്‍ വി.ഡി സതീശന് വേണ്ടി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ബോർഡുകള്‍ സ്ഥാപിച്ചത്. 'പട നയിച്ചവൻ കേരളം നയിക്കട്ടെ' എന്ന വാചകത്തോടെയാണ് സതീശനെ പിന്തുണച്ചുള്ള ഫ്ലെക്സുകള്‍ പ്രത്യക്ഷപ്പെട്ടത്. വരും മണിക്കൂറുകളില്‍ കൂടുതല്‍ ബോർഡുകള്‍ സ്ഥാപിക്കുമെന്ന് പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കൊല്ലം നഗരത്തില്‍ രമേശ് ചെന്നിത്തലയെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പേരിലും ബോർഡുകള്‍ ഉയർന്നു. ചിന്നക്കട, എസ്.എൻ കോളജ് പരിസരം എന്നിവിടങ്ങളിലാണ് 'ജനപക്ഷ നേതാവ്', 'പ്രവർത്തകരുടെ മനസറിഞ്ഞ നേതാവ് കേരളം നയിക്കട്ടെ' എന്നീ വാചകങ്ങളോടെ ചെന്നിത്തലയുടെ ചിത്രങ്ങള്‍ പതിപ്പിച്ചത്.
സമാനമായ സാഹചര്യം കോതമംഗലത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോതമംഗലം പി.ഒ ജംഗ്ഷനില്‍ വി.ഡി സതീശനും കെ.സി വേണുഗോപാലിനും വേണ്ടി 'ടീം യുഡിഎഫി'ന്റെ പേരിലാണ് ബോർഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അടുത്തടുത്തായി വെച്ചിരിക്കുന്ന ഈ ഫ്ലെക്സുകള്‍ വരാനിരിക്കുന്ന നേതൃമാറ്റ ചർച്ചകളില്‍ തങ്ങളുടെ നേതാക്കള്‍ക്ക് മുൻഗണന ലഭിക്കാനുള്ള അണികളുടെ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

Comments
Post a Comment