ചരിത്രപ്രസിദ്ധമായ കൊണ്ടോട്ടി നേർച്ചക്ക് തുടക്കം
കൊണ്ടോട്ടി : മതസൗഹാർദത്തിന്റെ മഹത്തായ സന്ദേശമുയർത്തുന്ന ലോകപ്രസിദ്ധമായ കൊണ്ടോട്ടി നേർച്ചയ്ക്ക് നാടൊരുങ്ങി. ഇന്ന് നടക്കുന്ന 'തോക്കെടുക്കൽ' ചടങ്ങോടെ നേർച്ചയുടെ ഔദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കമാകും.
മെയ് ആറിന് ചന്ദനമെടുക്കൽ ചടങ്ങോടുകൂടി ഈ വർഷത്തെ നേർച്ചയ്ക്ക് സമാപനമാകും. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനായി ഇത്തവണ നഗരം വർണ്ണവിളക്കുകളാൽ അലംകൃതമാണ്.
കൊണ്ടോട്ടിയുടെ ഹൃദയഭാഗമായ കുബ്ബ, തക്കിയ, പ്രധാന അങ്ങാടികൾ എന്നിവ മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. പ്രാദേശിക കൂട്ടായ്മയായ 'തക്കിയൻസ്' ആണ് അലങ്കാരങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും നേതൃത്വം നൽകുന്നത്.
ആദ്യ ദിനമായ ഇന്ന് രാത്രി ഏഴിന് തക്കിയയുടെ പരിസരത്തുള്ള ഇലഞ്ഞിമരച്ചുവട്ടിൽ തക്കിയൻസ് സംഗീത സംഘം അവതരിപ്പിക്കുന്ന 'ഖവാലി രാവ്' അരങ്ങേറും. നേർച്ചയുടെ പ്രധാന ആകർഷണമായ പീരങ്കികൾ പടിഞ്ഞാറ്റുമുറി എംഎസ്പി ക്യാമ്പിൽ നിന്നും ഏറ്റുവാങ്ങിയിട്ടുണ്ട്. ഇവ ഇന്ന് തക്കിയയിൽ എത്തിക്കും.
പണ്ട് പീരങ്കികൾ പൊട്ടിച്ചായിരുന്നു നേർച്ചയ്ക്ക് തുടക്കമിട്ടിരുന്നത് എങ്കിൽ, ഇന്നത് പ്രദർശിപ്പിക്കുന്ന 'തോക്കെടുക്കൽ' ചടങ്ങായി തുടരുന്നു. വരും ദിവസങ്ങളിൽ വിവിധ ദേശങ്ങളിൽ നിന്നുള്ള പെട്ടി വരവുകൾ നഗരത്തിലേക്ക് ഒഴുകിയെത്തും.
മേലങ്ങാടി പ്രദേശത്തെ മതസൗഹാർദ പെട്ടി വരവിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. ആഘോഷത്തിന്റെ അവസാന ദിനമായ ആറിന് തട്ടാൻപെട്ടി വരവും ചന്ദനമെടുക്കലും നടക്കും. നേർച്ചയുടെ പ്രശസ്തമായ പലഹാരം 'മരീദ' വിതരണത്തിനുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.

Comments
Post a Comment