ചുട്ടുപൊള്ളുന്ന വേനലിന് ആശ്വാസം; കനത്ത ഇടിമിന്നലോടു കൂടിയ വേനൽമഴ എത്തി

Image
  കൊണ്ടോട്ടി :  കടുത്ത വേനൽച്ചൂടിൽ വെന്തുരുകുന്ന മലപ്പുറം ജില്ലയ്ക്ക് കുളിർമയേകി വീണ്ടും വേനൽമഴയെത്തി. കൊണ്ടോട്ടി നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന പൊള്ളുന്ന ചൂടിന് മഴ നേരിയ ആശ്വാസം പകർന്നുവെങ്കിലും നഗരത്തിലെ ജനജീവിതത്തെയും പൊതുപരിപാടികളെയും മഴ സാരമായി ബാധിച്ചു. പ്രധാനമായും കൊണ്ടോട്ടി നഗരത്തിൽ നടന്നുവരുന്ന 'കൊണ്ടോട്ടി ഫെസ്റ്റ്' പരിപാടികളെ മഴ പ്രതികൂലമായി ബാധിച്ചു. ഫെസ്റ്റ് നഗരിയിലെ സ്റ്റാളുകളിലും പ്രദർശന മേഖലകളിലും മഴവെള്ളം കാരണം സംഘാടകർക്കും വ്യാപാരികൾക്കും തിരിച്ചടിയായി. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 5 മുതൽ 15 മില്ലിമീറ്റർ വരെ മഴയ്ക്കും ഏകദേശം 50 കിലോമീറ്റർ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ നാലംഗ കുടുംബം മരിച്ച സംഭവം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മുംബൈ:  മഹാരാഷ്ട്രയില്‍ തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ നാലംഗ കുടുംബം മരിച്ച സംഭവത്തില്‍ സാധാരണ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളല്ല ഇവരില്‍ കണ്ടതെന്ന് ഡോക്ടർമാർ.

മറ്റെന്തോ രാസവസ്തു ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങളാണ് കണ്ടതെന്നും സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ ഉണ്ടാകുന്നതിലും വളരെ മോശമായ അവസ്ഥയിലാണ് നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഡോക്ടർമാർ പറഞ്ഞു. അബ്ദുല്ല ദോക്കാഡിയ (40), ഭാര്യ നസ്റീൻ ദോക്കാഡിയ (35) മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് ഞായറാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.

ഞായറാഴ്ച ഛർദിയെത്തുടർന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവർ നേരത്തെ ബിരിയാണിയും അതിനുശേഷം തണ്ണിമത്തനും കഴിച്ചെന്നാണ് വിവരം. എന്നാല്‍ സാധാരണയായി, ഭക്ഷ്യവിഷബാധ ഉണ്ടായാല്‍ കാണുന്ന ലക്ഷണങ്ങളായിരുന്നില്ല ഇവരില്‍ കണ്ടെതെന്ന് സർ ജെജെ ആശുപത്രിയിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സഞ്ജയ് സുരാസെ പറഞ്ഞു. 'ഭക്ഷ്യവിഷബാധ ആയിരുന്നെങ്കില്‍ ലക്ഷണങ്ങള്‍ ഇങ്ങനെയാകുമായിരുന്നില്ല. ഭക്ഷ്യവിഷബാധ ആയിരുന്നെങ്കില്‍ ഇത്രവേഗത്തില്‍ സ്ഥിതി ഗുരുതരമാകുമായിരുന്നില്ല. സ്ഥിതി വഷളായ വേഗത, ഗുരുതരാവസ്ഥ, ഒരേ കുടുംബത്തിലെ ഒന്നിലധികം പേരെ ബാധിച്ചു എന്നിവ കണക്കിലെടുക്കുമ്പോള്‍ അത് സാധാരണ ഭക്ഷ്യവിഷബാധ സാഹചര്യങ്ങളില്‍ ഉണ്ടാകാത്തതാണ്. ഏതെങ്കിലും വിഷ, രാസ സാന്നിധ്യം അവരുടെ ഉള്ളില്‍ ചെല്ലാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.' - ഡോ.സഞ്ജയ് പറഞ്ഞു.

അബ്ദുല്ലയ്ക്കും കുടുംബത്തിനും ആദ്യം ഛർദിയാണ് തുടങ്ങിയത്. ഇതിനു പിന്നാലെ നാഡികള്‍ തളരുകയും ബോധം നശിക്കുകയുമാണുണ്ടായത്. മറ്റെന്തോ രാസവസ്തു ഉള്ളില്‍ച്ചെന്നിട്ടുണ്ടെന്നാണ് ഈ ലക്ഷണങ്ങള്‍ കാണിക്കുന്നത്. ബോധക്ഷയം തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടാനുള്ളത്. ഭക്ഷ്യവിഷബാധയ്ക്കപ്പുറമുള്ള എന്തോ കാരണത്താലാണ് മരണമെന്നാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശുപത്രിയിലെത്തിക്കുമ്പോള്‍ അബ്ദുല്ലയും കുടുംബവും അർധ അബോധാവസ്ഥയിലായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. രാത്രി തണ്ണിമത്തൻ കഴിച്ചെന്നും പിന്നീട് ഛർദി തുടങ്ങിയെന്നും ബന്ധുക്കളാണ് പറഞ്ഞത്. തുടർന്ന് സമീപത്തെ ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹം കുത്തിവയ്പിന് എഴുതി നല്‍കി. ബോധരഹിതരാകാൻ തുടങ്ങിയതോടെ ജെജെ ആശുപത്രിയിലേക്ക് വരുകയായിരുന്നു.

നസ്റീനെ ഞായറാഴ്ച രാവിലെ 11 മണിക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് ഇവരെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും രണ്ടര മണിക്കൂറിനുശേഷം മരിച്ചു. ആയിഷയെ രാവിലെ 11.55നും അബ്ദുല്ലയെ 11 മണിക്കുമാണ് ആശുപത്രിയിലെത്തിച്ചത്. ആയിഷ വൈകിട്ട് 5.15നും അബ്ദുല്ല രാത്രി 10.15നും മരിച്ചു. സൈനബിനെ മറ്റൊരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കുട്ടിയും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു.

Comments

Popular posts from this blog

വേനല്‍ച്ചൂടില്‍ തണ്ണിമത്തന്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്; കുത്തിവയ്ക്കുന്നത് മാരക വിഷം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പാമ്പ് കടിച്ചു; എട്ടു വയസുകാരന് ദാരുണാന്ത്യം

കുട്ടികളുടെ തലയിണയ്ക്ക് അടിയിൽ വെള്ളിക്കെട്ടൻ പാമ്പ്; പരിശോധിച്ചപ്പോൾ വീട്ടിനുള്ളിൽ അഞ്ചെണ്ണം