ചുട്ടുപൊള്ളുന്ന വേനലിന് ആശ്വാസം; കനത്ത ഇടിമിന്നലോടു കൂടിയ വേനൽമഴ എത്തി
മുംബൈ: മഹാരാഷ്ട്രയില്‍ തണ്ണിമത്തൻ കഴിച്ചതിനു പിന്നാലെ നാലംഗ കുടുംബം മരിച്ച സംഭവത്തില്‍ സാധാരണ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളല്ല ഇവരില്‍ കണ്ടതെന്ന് ഡോക്ടർമാർ.
മറ്റെന്തോ രാസവസ്തു ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങളാണ് കണ്ടതെന്നും സാധാരണ ഭക്ഷ്യവിഷബാധയേറ്റാല്‍ ഉണ്ടാകുന്നതിലും വളരെ മോശമായ അവസ്ഥയിലാണ് നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഡോക്ടർമാർ പറഞ്ഞു. അബ്ദുല്ല ദോക്കാഡിയ (40), ഭാര്യ നസ്റീൻ ദോക്കാഡിയ (35) മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് ഞായറാഴ്ച മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്.
ഞായറാഴ്ച ഛർദിയെത്തുടർന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവർ നേരത്തെ ബിരിയാണിയും അതിനുശേഷം തണ്ണിമത്തനും കഴിച്ചെന്നാണ് വിവരം. എന്നാല്‍ സാധാരണയായി, ഭക്ഷ്യവിഷബാധ ഉണ്ടായാല്‍ കാണുന്ന ലക്ഷണങ്ങളായിരുന്നില്ല ഇവരില്‍ കണ്ടെതെന്ന് സർ ജെജെ ആശുപത്രിയിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സഞ്ജയ് സുരാസെ പറഞ്ഞു. 'ഭക്ഷ്യവിഷബാധ ആയിരുന്നെങ്കില്‍ ലക്ഷണങ്ങള്‍ ഇങ്ങനെയാകുമായിരുന്നില്ല. ഭക്ഷ്യവിഷബാധ ആയിരുന്നെങ്കില്‍ ഇത്രവേഗത്തില്‍ സ്ഥിതി ഗുരുതരമാകുമായിരുന്നില്ല. സ്ഥിതി വഷളായ വേഗത, ഗുരുതരാവസ്ഥ, ഒരേ കുടുംബത്തിലെ ഒന്നിലധികം പേരെ ബാധിച്ചു എന്നിവ കണക്കിലെടുക്കുമ്പോള്‍ അത് സാധാരണ ഭക്ഷ്യവിഷബാധ സാഹചര്യങ്ങളില്‍ ഉണ്ടാകാത്തതാണ്. ഏതെങ്കിലും വിഷ, രാസ സാന്നിധ്യം അവരുടെ ഉള്ളില്‍ ചെല്ലാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.' - ഡോ.സഞ്ജയ് പറഞ്ഞു.
അബ്ദുല്ലയ്ക്കും കുടുംബത്തിനും ആദ്യം ഛർദിയാണ് തുടങ്ങിയത്. ഇതിനു പിന്നാലെ നാഡികള്‍ തളരുകയും ബോധം നശിക്കുകയുമാണുണ്ടായത്. മറ്റെന്തോ രാസവസ്തു ഉള്ളില്‍ച്ചെന്നിട്ടുണ്ടെന്നാണ് ഈ ലക്ഷണങ്ങള്‍ കാണിക്കുന്നത്. ബോധക്ഷയം തലച്ചോറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടാനുള്ളത്. ഭക്ഷ്യവിഷബാധയ്ക്കപ്പുറമുള്ള എന്തോ കാരണത്താലാണ് മരണമെന്നാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രിയിലെത്തിക്കുമ്പോള്‍ അബ്ദുല്ലയും കുടുംബവും അർധ അബോധാവസ്ഥയിലായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. രാത്രി തണ്ണിമത്തൻ കഴിച്ചെന്നും പിന്നീട് ഛർദി തുടങ്ങിയെന്നും ബന്ധുക്കളാണ് പറഞ്ഞത്. തുടർന്ന് സമീപത്തെ ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹം കുത്തിവയ്പിന് എഴുതി നല്‍കി. ബോധരഹിതരാകാൻ തുടങ്ങിയതോടെ ജെജെ ആശുപത്രിയിലേക്ക് വരുകയായിരുന്നു.
നസ്റീനെ ഞായറാഴ്ച രാവിലെ 11 മണിക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് ഇവരെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും രണ്ടര മണിക്കൂറിനുശേഷം മരിച്ചു. ആയിഷയെ രാവിലെ 11.55നും അബ്ദുല്ലയെ 11 മണിക്കുമാണ് ആശുപത്രിയിലെത്തിച്ചത്. ആയിഷ വൈകിട്ട് 5.15നും അബ്ദുല്ല രാത്രി 10.15നും മരിച്ചു. സൈനബിനെ മറ്റൊരു ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കുട്ടിയും മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു.
Comments
Post a Comment