തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹാർജി തള്ളി സുപ്രീംകോ‌ടതി


 ന്യൂഡൽഹി: ജനാധിപത്യ കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആന്റണി രാജുവിന് കനത്ത തിരിച്ചടി. തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ശിക്ഷ തടയണമെന്ന അപ്പീലാണ് തള്ളിയത്. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്ന ആന്റണിയുടെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല.


ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന രാജുവിന്റെ ആവശ്യം ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നൽകിയത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ആൻ്റണി രാജു ഹൈക്കോടതിയിലുമെത്തിയിരുന്നു.


ഹൈക്കോടതി ആവശ്യം തള്ളിയത് ചോദ്യം ചെയ്താണ് അപ്പീല്‍ നൽകിയിരുന്നത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നില്ല. ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്.


ശിക്ഷ മരവിപ്പിക്കണമെന്ന ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമുള്ള ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രാതിനിധ്യ നിയമ പ്രകാരം ആന്‍റണി രാജുവിന് ഇത്തവണ മത്സരിക്കാനായില്ല.


തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തി ലഹരിമരുന്ന് കേസിലെ പ്രതിയെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചെന്ന കേസിലാണ് മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചത്. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ആന്‍റണി രാജുവിന് 3 വർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചത്. ഈ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജിയുമായി ആന്റണി രാജു മേൽക്കോടതിയിലേക്ക് നീങ്ങിയത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതുകൊണ്ട് അപ്പീലിൽ വിധി വരുന്നത് വരെ പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. രണ്ടു വര്‍ഷത്തിനു മുകളില്‍ വിചാരണ കോടതി ശിക്ഷ വിധിച്ചതിനാലാണ് ആന്റണി രാജുവിന് എംഎല്‍എ പദവി നഷ്ടമായത്.


1990 ഏപ്രിൽ 4ന് അടിവസ്ത്രത്തിൽ ലഹരി വസ്തു ഒളിപ്പിച്ച് കേരളത്തിലെത്തിയപ്പോൾ പിടിക്കപ്പെട്ട ഓസ്‌ട്രേലിയൻ പൗരൻ സാൽവദോർ സാർലിയെ രക്ഷപ്പെടുത്താൻ വിചാരണ സമയത്ത് തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേട്ട് കോടതി മൂന്നു വർഷം തടവിനു ശിക്ഷിച്ചത്. 10 വർഷം ശിക്ഷിച്ച വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതി ക്ലാർക്ക് ജോസിന്റെ സഹായത്തോടെ കോടതിയിൽനിന്ന് പുറത്തേയ്ക്കെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയിൽ വയ്ക്കുകയായിരുന്നു. തൊണ്ടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് നാലു വർഷത്തിനു ശേഷം ഹൈക്കോടതി സാൽവദോറിനെ വെറുതെ വിട്ടത്. ഈ കേസിൽ തെളിവു നശിപ്പിക്കൽ, കള്ളത്തെളിവ് ഉണ്ടാക്കൽ, ഗൂഢാലോചന, വ്യാജ രേഖയുണ്ടാക്കൽ എന്നിവയ്ക്കാണ് ആന്റണി രാജുവിനെതിരെ കേസെടുത്തത്.

Comments

Popular posts from this blog

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പാമ്പ് കടിച്ചു; എട്ടു വയസുകാരന് ദാരുണാന്ത്യം

പാമ്പിനെ പാന്‍റിന്റെ പോക്കറ്റിലിട്ട് ചായക്കടയിലെത്തി യുവാവ്; കടിയേറ്റ് ആശുപത്രിയില്‍

അലൻ ജോസ് പെരേരയ്ക്ക് നേരെ കൊണ്ടോട്ടിയിൽ ആൾക്കൂട്ട ആക്രമണമെന്ന് ആരോപണം; ചർച്ചയായി സോഷ്യൽമീഡിയ