തൃശൂര്‍ വെടിക്കെട്ട് ദുരന്തം; മരണസംഖ്യ 14 ആയി, പട്ടാമ്പി സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്
തൃശ്ശൂർ: മുണ്ടത്തിക്കോട് പൂരം വെടിക്കെട്ടിനുള്ള ഒരുക്കത്തിനിടെ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണപ്പുരയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.
മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പില്‍ 45 കാരനായ പ്രവീണ്‍ ആണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 14 ആയി.ശസ്ത്രക്രിയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ആന്തരിക രക്തസ്രവം ഉണ്ടായിരുന്നു.
അതേസമയം, 4 പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. കാഞ്ഞിരക്കോട് സ്വദേശി സുരേഷ് സി എ (50), കോട്ടപ്പുറം സ്വദേശി അഭിജിത് എന്ന അഭി (28), മണക്കൂടി സ്വദേശി വിഷ്ണു (38), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42) എന്നിവരെയാണ് കാണാതായത്. പരിശോധന തുടരുകയാണ്.
ഇവരുടെയെല്ലാം ബന്ധുക്കളുടെ ഡിഎൻഎ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ സാധിക്കാത്ത ഒരു മൃതദേഹവും, 29 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ തിരഞ്ഞു എത്തിയിട്ടുണ്ട്. നിലവില്‍ 9 മൃതദേഹങ്ങളില്‍ 8 പേരുടെയും മൃതദേഹങ്ങള്‍ വിട്ടു കൊടുത്തു. ഒരാളുടെ ഡി എൻ എ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഡി എൻ എ ഫലം മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ ലഭ്യമാക്കും. ഒരാളുടെ ഡി എൻ എ സാമ്പിള്‍ എടുക്കാൻ കാത്തിരിക്കുന്നു. എല്ലാ കണക്കുകളും ക്രോഡീകരിച്ച് വ്യക്തമാ ക്കുമെന്നും കളക്ടർ അറിയിച്ചു.
തൃശ്ശൂർ പഴയന്നൂർ വെണ്ണൂർ പാറക്കണ്ടില്‍ വീട്ടില്‍ അറുമുഖന്റെ മകൻ സുദർശൻ (54), പാലക്കാട് കുമരനെല്ലൂർ കച്ചൂർ മാടിപുറത്ത് വീട്ടില്‍ കോർമന്റെ മകൻ വാസുദേവൻ (54), തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി മുതുകാട്ടില്‍ വീട്ടില്‍ സുവിൻ (40), മലപ്പുറം എടപ്പാള്‍ സ്വദേശി മണികണ്ഠൻ (60), തൃശ്ശൂർ കോട്ടപ്പുറം സ്വദേശി മണികണ്ഠൻ (33), മലപ്പുറം കുളത്തൂർ സ്വദേശി സുബ്രമണ്യൻ (50), മലപ്പുറം എടപ്പാള്‍ സ്വദേശി വിജയൻ (60), തൃശ്ശൂർ ഇഞ്ചമുടി സ്വദേശി ബിജീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് കൈമാറിയത്. ഇതില്‍ തൃശ്ശൂർ കോട്ടപ്പുറം സ്വദേശി മണികണ്ഠൻ വെടിക്കെട്ട് കാണാനെത്തിയ പ്രദേശവാസിയാണ്.

Comments
Post a Comment